Kerala
കോഴിക്കോട്: മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരികയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
മദ്യനയത്തിൽ യുഡിഎഫിന്റെ ആത്മാർഥതയെ ആരും ചോദ്യം ചെയ്യേണ്ട. കഴിഞ്ഞ സർക്കാർ അനുവദിച്ച മദ്യശാലകളല്ലാതെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പുതിയ ബാറുകൾ തുറക്കാൻ അനുമതി നൽകിയിട്ടില്ല.
എൽഡിഎഫ് സർക്കാർ കേരളം മുഴുവൻ മദ്യമൊഴുക്കുകയായിരുന്നു. പഴങ്ങളിൽനിന്നു വരെ മദ്യം ഉത്പാദിപ്പിക്കാമെന്ന് കഴിഞ്ഞ സർക്കാർ തീരുമാനമെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് അടുത്ത ദിവസം കത്തയയ്ക്കും. ഇതിന് പുറമേ മറ്റു സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെട്ടും നടപടികൾ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
കോഴിക്കോട്: ലഹരിക്കെതിരേയുള്ള സന്ധിയില്ലാ പോരാട്ടത്തില്‍ അണിചേര്‍ന്ന് പ്രമുഖരുടെ നിര. ഓപ്പറേഷന് തൂഫാന് ന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖര്‍ ആഭ്യന്തരമന്ത്രിയുടെ കോഴിക്കോട് സന്ദര്‍ശനത്തിനിടെ തൂഫാന് വാരിയേഴ്സായി മാറി ബാഡ്ജ് ഏറ്റുവാങ്ങി.
താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, കാശ്യപാശ്രമം ആചാര്യന് എം.ആര്. രാജേഷ് തുടങ്ങിയവരാണ് തൂഫാന് വാരിയേഴ്സായത്.
താമരശേരി ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലിനെ ബിഷപ് ഹൗസിലെത്തി സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി അദ്ദേഹത്തിന് തൂഫാന് വാരിയര്‍ ബാഡ്ജ് സമ്മാനിച്ചു. വിശ്വാസസമൂഹത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്ത ബിഷപ് എല്ലാ പള്ളികളിലും ലഹരിക്കെതിരായ പോരാട്ടത്തില്‍ തൂഫാന്റെ ഭാഗമാകാനുള്ള സന്ദേശമെത്തിക്കുമെന്നും ഉറപ്പു നല്കി.
സമസ്തയുടെ കോഴിക്കോട്ടെ ആസ്ഥാനത്ത് എത്തിയ ആഭ്യന്തരമന്ത്രി സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് തൂഫാന് വാരിയര്‍ ബാഡ്ജ് സമ്മാനിച്ചു.
ലഹരിയെന്ന വിപത്തിനെതിരേ നാമൊന്നായി പോരാടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തങ്ങള്‍ ഓര്‍മിപ്പിച്ചു. ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തിയായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മര്‍കസിലെത്തിയാണ് ആഭ്യന്തരമന്ത്രി തൂഫാന് വാരിയര്‍ ബാഡ്ജ് കൈമാറിയത്.
തൂഫാന് എല്ലാവിധ പിന്തുണയും ഉറപ്പ് നല്കിയ കാന്തപുരം, വിദ്യാലയങ്ങളിലും വിജ്ഞാന കേന്ദ്രങ്ങളും വഴി ലഹരിക്കെതിരേയുള്ള ശക്തമായ ബോധവത്കരണം ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രിയെ അറി
യിച്ചു.
Kerala
തിരുവനന്തപുരം: പയ്യന്നൂരിൽ നിന്നുള്ള നിയുക്ത എംഎൽഎ വി. കുഞ്ഞികൃഷ്ണൻ കന്റോണ്‍മെന്റ് ഹൗസിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെയും വഴുതക്കാടുള്ള വസതിയിലെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും സന്ദർശിച്ചു.
മണ്ഡല വികസനവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്താനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതു പരിഹരിക്കുന്നതിനായുള്ള പരിശ്രമങ്ങൾ നടത്തുമെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു.
National
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കാൻ സാധ്യത. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്നു നടത്തുന്ന ചർച്ചകളിൽ സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മൂന്നു നേതാക്കൾക്കും സ്വീകാര്യമായ ഫോർമുലയുണ്ടാകുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. മുഖ്യമന്ത്രിപദവിയിലേക്കു പരിഗണിക്കുന്ന മൂന്നു നേതാക്കളുമായും ഇന്നു രാവിലെ പത്തരയോടെ സുപ്രധാന ചർച്ച നടത്താനാണു ഹൈക്കമാൻഡ് തീരുമാനം. ചർച്ചയ്ക്കുശേഷം ഇന്നോ നാളെയോ നിയുക്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വൈകില്ല.
കോണ്‍ഗ്രസ് എംഎൽഎമാരുടെ അഭിപ്രായവും ജനാഭിപ്രായവും മാനിച്ച് ജനാധിപത്യ രീതിയിലാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്ന് ഉന്നത എഐസിസി നേതാവ് ദീപികയോട് പറഞ്ഞു. കേന്ദ്രനിരീക്ഷകരായ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും ട്രഷറർ അജയ് മാക്കനും കേരളത്തിലെത്തി നടത്തിയ ചർച്ചകളുടെ വിശദമായ റിപ്പോർട്ട് കോണ്‍ഗ്രസ് അധ്യക്ഷനു കൈമാറി. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക അടക്കമുള്ളവരുമായി ഖാർഗെയും നിരീക്ഷകരും ചർച്ച ചെയ്തു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട 63 ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകളിലെ ഓരോരുത്തരുടെയും അഭിപ്രായം റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഇതോടൊപ്പം എ.കെ. ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ, ഘടകകക്ഷി നേതാക്കൾ, എംപിമാർ തുടങ്ങിയവരുമായി നടത്തിയ ചർച്ചകളെ സംബന്ധിച്ച വിശദാംശങ്ങളുമുണ്ട്. നേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിലും സമൂഹമാധ്യമങ്ങളിലും ഉയർന്ന ജനാഭിലാഷവും ഹൈക്കമാൻഡിനെ നിരീക്ഷകർ അറിയിച്ചു.
എല്ലാ വശങ്ങളും പരിഗണിച്ച് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്പോൾ ഒരുപോലെ അർഹതയും കഴിവുമുള്ള മറ്റു രണ്ടു പേർക്കും പകരം പദവികളും പരിഗണനയും നൽകാൻ ഹൈക്കമാൻഡ് പദ്ധതി തയാറാക്കിയിട്ടുണ്ട്. മൂന്നു പ്രബല നേതാക്കളും ഒരു സമുദായത്തിൽനിന്നാണെന്നതും തലവേദനയാണ്. എങ്കിലും മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി അടക്കമുള്ള സുപ്രധാന പദവികൾ മൂന്നുപേർക്കും നൽകുന്നതും പരിഗണനയിലുണ്ട്.
എഐസിസിയിലെ സുപ്രധാന പദവിയടക്കം മറ്റുചില നിർദേശങ്ങളും ഇന്നത്തെ ചർച്ചയിൽ ഉയർന്നേക്കാം. അടുത്ത വർഷത്തെ യുപി അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി എഐസിസി നേതൃത്വത്തിലെ രണ്ടാമനായി ഹിന്ദി ബെൽറ്റിൽനിന്നുള്ള നേതാവിനെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും കുറച്ചുനാളുകളായി ഹൈക്കമാൻഡിന്റെ ആലോചനയിലുണ്ട്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഫ്ലക്സ് ബോർഡുകൾ, പോസ്റ്ററുകൾ, കരിഓയിൽ അഭിഷേകം, പാൽ അഭിഷേകം, പോസ്റ്റർ കത്തിക്കൽ, ബോർഡുകൾ നശിപ്പിക്കൽ, തെരുവിലെ പ്രതിഷേധ പ്രകടനങ്ങൾ, ചിലരുടെ പരസ്യമായ അഭിപ്രായപ്രകടനങ്ങൾ എന്നിവയെല്ലാം പാർട്ടി അച്ചടക്കത്തിനും മര്യാദകൾക്കും ചേരുന്നതല്ലെന്ന് എഐസിസി ചൂണ്ടിക്കാട്ടി.
പിണറായി ഭരണം അവസാനിപ്പിച്ച് യുഡിഎഫിനു വൻ വിജയം സമ്മാനിച്ച ജനങ്ങളെ അപമാനിക്കുന്നതാണ് ഏതാനും ദിവസങ്ങളായി നടക്കുന്ന പരസ്യ വിഴുപ്പലക്കൽ. വിവാദങ്ങൾ ഉടനടി അവസാനിപ്പിക്കാൻ നിർദേശം നൽകണമെന്നും നിരീക്ഷകർ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.
Kerala
കാസർഗോഡ്: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പൊതു സോഫ്റ്റ്വേര്‍ തയാറാക്കാനുള്ള പദ്ധതിയില്‍ നിന്ന് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കിയത് സിങ്കിള്‍ ബിഡര്‍ ആയതു കൊണ്ടാണെന്ന മന്ത്രി വാസവന്റെ വാദം പച്ചക്കള്ളമാണെന്നും രണ്ടാമതും ടെൻഡർ വിളിച്ച് ഈ ചുമതല ദിനേശ് സഹകരണ സംഘത്തെ ഏൽപ്പിച്ചതിൽ ശക്തമായ കള്ളക്കളികൾ നടന്നിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കാസർഗോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക ബിഡറായാലും അനുവദിക്കാമെന്ന കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി കൂടിയാലോചനകള്‍ക്കും നിയമോപദേശത്തിനും ശേഷമാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. ഉത്തരവ് ഇറക്കിയ ശേഷം പിന്നെയും ഇതേ കാരണം പറഞ്ഞ് ഒഴിവാക്കിയെന്നു പറയുന്നത് കള്ളക്കളിയാണ്.
രണ്ടാമതും ടെന്‍ഡര്‍ വിളിച്ചത് സംസ്ഥാനത്തെ 1612 പ്രാഥമിക സംഘങ്ങളും അവയുടെ ശാഖകളുമടക്കം 4415 ഇടങ്ങളില്‍ പൊതു സോഫ്റ്റ്വേര്‍ സ്ഥാപിക്കുന്നതിനു വേണ്ടിയായിരുന്നു.
ടെന്‍ഡര്‍ പ്രക്രിയയില്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായ ഇടപെടലുകളും ക്രമക്കേടുകളും സംബന്ധിച്ച് സിഎജിയുടെയോ ഹൈക്കോടതിയുടെയോ മേല്‍നോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ഈ കള്ളക്കളി പൊളിച്ചടുക്കുമെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
കൊല്ലം: ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം കബളിപ്പിക്കുന്നതാണെന്നും വിശ്വാസികളെ വെല്ലുവിളിക്കുന്നതാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള സത്യവാങ്മൂലത്തെ സംബന്ധിച്ചു മുഖ്യമന്ത്രി പരമാർശിക്കുന്നില്ല. ശബരിമലയിൽ സ്വർണം കട്ടവരെ സർക്കാർ സംരക്ഷിക്കുകയാണ്. അതുപോലെതന്നെ ആഗോള അയ്യപ്പസംഗമത്തിൽ കോടികൾ വെട്ടിച്ചു.
ശബരിമല കേസിൽ ഭാഗികമായ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ പ്രതികൾ രക്ഷപ്പെടില്ലായിരുന്നു. എന്നാൽ സർക്കാർ മനപ്പൂർവം പ്രതികളെ രക്ഷിക്കുകയായിരുന്നു. ഇതെല്ലാം വിശ്വാസികളുടെ മനസിലുണ്ടാക്കിയ വേദന ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വർഗീയത ആളിക്കത്തിക്കാനുള്ള നീക്കമാണ് എൽഡിഎഫ് നടത്തുന്നത്. പിഡിപി എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചാൽ വർഗീയതാക്കി ചിത്രീകരിക്കുന്നവർ ഇപ്പോൾ മൗനത്തിലാണ്.
ആരാണ് മുഖ്യമന്ത്രി എന്നതിൽ ഇപ്പോൾ ചർച്ചയില്ല. പകരം ഒന്നിച്ചുനിന്നു അധികാരം പിടിക്കുക മാത്രമാണ് ലക്ഷ്യമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. 100ലധികം സീറ്റുകൾ നേടി അധികാരത്തിൽവരുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജി. രാജേന്ദ്രപ്രസാദ്, യുഡിഎഫ് ചെയർമാൻ കെ.സി. രാജൻ എന്നിവരും പങ്കെടുത്തു.
Kerala
കൊച്ചി: യുഡിഎഫിൽ അടുത്ത മുഖ്യമന്ത്രി ആര് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് വിജയത്തിനാണു മുൻഗണന . ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും പാർട്ടി ഒറ്റക്കെട്ടായി അംഗീകരിക്കും.
സിപിഎമ്മിൽ ഒരു നേതാവ് മാത്രമുള്ളപ്പോൾ, കോൺഗ്രസിൽ ഭരണത്തിനു നേതൃത്വം നൽകാൻ പ്രാപ്തിയുള്ള ഒട്ടനവധി നേതാക്കളുണ്ട് എന്നതാണു പാർട്ടിയുടെ കരുത്ത്.
ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം സർക്കാർ അട്ടിമറിച്ചതിൽ ബിജെപി -സിപിഎം ഡീൽ വ്യക്തമായി. ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുകയാണ്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ രാഷ്ട്രീയക്കച്ചവടം നടക്കുകയാണ്.
പാലക്കാടും ഏറ്റുമാനൂരും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിനിർണയത്തിൽ വരുത്തിയ മാറ്റങ്ങളും ട്വന്റി 20 പോലുള്ള സംഘടനകളെ ഉപയോഗിച്ചുള്ള നീക്കങ്ങളും യുഡിഎഫിനെ തകർക്കാൻ മോദിയും അമിത് ഷായും പിണറായി വിജയനും ചേർന്നുണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമാണ്. ബിജെപിക്കു ചെയ്യുന്ന ഓരോ വോട്ടും പിണറായി വിജയനെ സഹായിക്കാനാണെന്നു ജനം തിരിച്ചറിയും.
ശബരിമല കേസിൽ പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാൻ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാതെ അവർക്ക് ജാമ്യം ലഭിക്കാൻ എസ്ഐടിക്ക് മേൽ സർക്കാർ സമ്മർദം ചെലുത്തി.
വിശ്വാസികളുടെ ഹൃദയം മുറിപ്പെടുത്തിയ മുഖ്യമന്ത്രി പത്തനംതിട്ടയിൽ എത്തുമ്പോൾ ജനങ്ങളോട് മാപ്പ് പറയാൻ തയാറാകണം. ജി. സുധാകരനെപ്പോലെയുള്ള മുതിർന്ന നേതാവിനെതിരേ മുഖ്യമന്ത്രി ഉപയോഗിച്ച ഭാഷ കേരളീയ സംസ്കാരത്തിനു നിരക്കാത്തതാണ്.
പാണക്കാട് സാദിഖലി തങ്ങൾക്കെതിരേ സിപിഎം സൈബർ വിംഗിനെ ഉപയോഗിച്ചു നടത്തുന്ന തരംതാണ ആക്രമണങ്ങൾ ദൗർഭാഗ്യകരമാണ്. രമേഷ് പിഷാരടിയെ തോമസ് ഐസക് കോമാളി എന്നു വിളിച്ചത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ആരോപണ വിധേയനായ മന്ത്രി കെ.ബി. ഗണേഷ് കുമാർ അടിയന്തരമായി രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. ഇല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി വാങ്ങണം.
മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതരമായ ആരോപണങ്ങളാണ് മന്ത്രിക്കെതിരായി ഉന്നയിച്ചിട്ടുള്ളത്. ആ ഗുരുതരമായ ആരോപണങ്ങൾ മൂന്നു ദിവസം മുന്‍പു പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.
മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് ഈ കാര്യങ്ങളെല്ലാം പറഞ്ഞുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ തന്നെ വെളിപ്പെടുത്തി. ഇത്രയും ഗുരുതരമായ ഒരു സാഹചര്യം ഉണ്ടായിട്ടും മൂന്നു ദിവസം പിണറായി വിജയൻ നിങ്ങൾ ഉറങ്ങുകയായിരുന്നോ എന്ന് രമേശ് ചോദിച്ചു.
കേരളത്തിലെ ഒരു മന്ത്രിയുടെ ഭാര്യക്കു പോലും സുരക്ഷിതത്വം ഇല്ലെങ്കിൽ കേരളത്തിലെ മറ്റു സാധാരണ സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ് ലഭിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടി ഗണേഷ് കുമാറിന്റെ രാജി വാങ്ങിയത് എന്തിനാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായിക്കാണുമല്ലോ എന്നും രമേശ് ചോദിച്ചു.
Kerala
കൊല്ലം: നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയതു സര്‍ക്കാരിന്റെ കരണത്തേറ്റ അടിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇതിലും വലിയ അടി അടുത്തകാലത്തൊന്നും കിട്ടാനില്ല. തെരഞ്ഞെടുപ്പ് ഒരുക്കം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കൊണ്ട് നടത്തിപ്പിക്കാനായിരുന്നു ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ ഉത്തരവാദിത്വത്തിൽനിന്നു ദേവസ്വംമന്ത്രി വി.എൻ. വാസവന് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ലെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
ഏഴു കോടി രൂപയുടെ ആഗോള സംഗമം നടത്തിയ ശേഷമാണോ സ്പോണ്‍സർമാരെ തിരക്കി നടക്കുന്നത്. ടെൻഡർ വിളിക്കാതെയാണ് ഊരാളുങ്കലിന്റെ സബ്സിഡിയറി കന്പനിക്കു ചുമതല നൽകിയത്. ഇതിൽ അടിമുടി അഴിമതിയാണ്.
ഇക്കാര്യത്തിൽ ശരിയായ അന്വേഷണം ഉണ്ടാകണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
കൊച്ചി: പഞ്ചായത്തില്‍പോലും മത്സരിക്കാന്‍ യോഗ്യതയില്ലാത്ത ആളുകളെ നിയമസഭയിലേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ നിരന്തരം വരുന്നുണ്ടെങ്കിലും സീറ്റ് ചര്‍ച്ചകളിലേക്ക് യുഡിഎഫ് കടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല. യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നതാണ് തന്റെ നിലപാട്.
കോണ്‍ഗ്രസ് എല്ലാകാലത്തും ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും സീറ്റ് കൊടുത്തിട്ടുണ്ട്. ജോസ് കെ. മാണിയുടെ പാര്‍ട്ടിയെ തിരിച്ച് യുഡിഎഫിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ഇതുവരെ ആലോചനയുണ്ടായിട്ടില്ല.
സീറോ മലബാര്‍ സഭാ ആസ്ഥാനത്ത് പ്രതിപക്ഷനേതാവ് പോയതും സംസാരിച്ചതും താന്‍ അടക്കമുള്ള നേതാക്കളുടെ അറിവോടു കൂടിയാണ്. അതില്‍ യാതൊരു തെറ്റുമില്ല. പി.വി. അന്‍വറിന് സീറ്റ് കൊടുക്കണമോ എന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയിൽ ഒരു പ്രശ്നവും ഇല്ലെന്നും കോൺഗ്രസ് പരിപൂർണമായും ജനാധിപത്യ പാർട്ടിയാണെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
പാർട്ടി ഓഫീസിൽനിന്നു ചിലർ കൊടുക്കുന്ന ലിസ്റ്റ് വച്ച് കാര്യങ്ങൾ തീരുമാനിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്.
എല്ലാവരുടെയും അഭിപ്രായമറിഞ്ഞ് കൂടിയാലോചന നടത്തിയാണു തീരുമാനമെടുക്കുക. പാർട്ടിക്കുള്ളിൽ ഒരു തരത്തിലുള്ള ആശയക്കുഴപ്പങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു.
District News
ആലപ്പുഴ: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ 15-ാം ചരമവാർഷിക ദിനാചരണത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി.
അനുസ്മരണ സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരള രാഷ്ട്രീയത്തിൽ ലീഡർ എന്ന വിളിക്ക് ഏറ്റവും അനുയോജനമായ വ്യക്തിയാണ് അദ്ദേഹമെന്നു ചെന്നിത്തല പറഞ്ഞു. എന്നെപ്പോലെ ആയിരക്കണക്കിനു പ്രവർത്തകന്മാർക്ക് വളർന്നു വരാനുള്ള അവസരം നൽകിയത് കെ. കരുണാകരൻ എന്ന ലീഡർ ആണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബുപ്രസാദ് അധ്യക്ഷനായ യോഗത്തിൽ. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ ഉത്തരവാദികളായ മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നതന്മാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
ദേവസ്വം ബോർഡിന്റെ രണ്ടു മുൻപ്രസിഡന്റുമാർ ഈ മോഷണത്തിൽ പ്രവർത്തിക്കണമെങ്കിൽ വകുപ്പ് മന്ത്രിമാരുടെ അറിവും സമ്മതവും ഉണ്ടാകണം എന്നത് ഏത് കൊച്ചുകുട്ടിക്കും അറിയുന്ന കാര്യമാണ്. അവരെ രാഷ്ട്രീയമായി സംരക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമം അവസാനിപ്പിക്കണം.
സാധാരണഗതിയിൽ ക്രിമിനൽ നടപടി പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞാൽ അടുത്ത നടപടി തൊണ്ടിമുതൽ കണ്ടെത്തുക എന്നുള്ളതാണ്. ഇവിടെ മോഷണം പോയ സ്വർണത്തിന് എന്തു സംഭവിച്ചു എന്നതാണു പ്രസക്തമായ ചോദ്യം. ഇതിനുള്ള ഉത്തരം തേടുന്പോഴാണ് പൗരാണിക വസ്തുക്കളും ദിവ്യവസ്തുക്കളും വിൽക്കുന്ന അന്താരാഷ്ട്ര പൗരാണിക കരിഞ്ചന്തയുമായുള്ള ബന്ധം വെളിവാകുന്നത്. ഇക്കാര്യം താൻ അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകിയ മൊഴിയിൽ പറയുന്നുണ്ട്. അന്താരാഷ്ട്ര ആന്റിക്സ് മാഫിയ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു എന്നുള്ളതു വളരെ വ്യക്തമാണ്. അത് കണ്ടെത്താനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്.
വാസു ദേവസ്വം ബോർഡ് പ്രസിഡന്റും കടകംപള്ളി സുരേന്ദ്രൻ മന്ത്രിയുമായിരിക്കുന്ന കാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള പഴയ ഉരുളി, ചെന്പ്, വിളക്കുകൾ ഉൾപ്പെടെയുള്ള പുരാവസ്തുക്കളായിട്ടുള്ളതെല്ലാം ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നു. അന്ന് അതിനെ അന്നത്തെ പ്രതിപക്ഷ നേതാവ് എന്നുള്ള നിലയിൽ താൻ ശക്തമായി എതിർത്തു. ദേവസ്വം ബോർഡിന് ഇതുമായി ബന്ധപ്പെട്ട് കത്ത് കൊടുത്തു. കേരളത്തിലെ ക്ഷേത്രങ്ങളിലെ ഈ പഴയ ഉരുപ്പടികൾ വയ്ക്കാൻ സ്ഥലമില്ലെന്നാണ് അന്ന് ഇവർ പറഞ്ഞത്.
കേരളത്തിലെ ക്ഷേത്രങ്ങളിലെ മുഴുവൻ പുരാവസ്തുക്കളും വിൽപന നടത്താനും അതിൽ നിന്ന് വൻതോതിലുള്ള പണം ഉണ്ടാക്കാനുമുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ സ്വർണക്കൊള്ള എന്നു വ്യക്തമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന സമീപനമാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. കാലിക്കട്ട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ ഭരണനേട്ടമല്ല, വര്‍ഗീയത പറഞ്ഞാണ് എല്‍ഡിഎഫ് വോട്ടു പിടിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള ജനം വിഷയമാക്കും.
കേസില്‍ രണ്ട് സിപിഎം നേതാക്കള്‍ ജയിലിലായിട്ടും മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി വരുമ്പോള്‍ മുഖ്യമന്ത്രി മൗനിയാകും.
കോടതി മേല്‍നോട്ടം വഹിച്ചില്ലെങ്കില്‍ ശബരിമല സ്വര്‍ണകൊള്ള സ്വര്‍ണകടത്ത് കേസു പോലെ ആവിയായി പോയേനെയെന്നും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിമാരായ കടകംപള്ളിയും വാസവനും ചോദ്യം ചെയ്യപ്പെടേണ്ട വ്യക്തികളാണ്.
പത്മകുമാര്‍ പറഞ്ഞതുപോലെ ദൈവതുല്യനായ ആള്‍ക്ക് വേണ്ടിയാണ് ഇവര്‍ അത് ചെയ്തതെങ്കില്‍ അത് കാരണഭൂതനല്ലേയെന്നും ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയം വഴിതിരിച്ച് വിടാനാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ കേസ് ഉയര്‍ത്തുന്നത്.
രാഹുലിനെതിരെ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിച്ചതാണ്. രാഹുലിന്റെത് വ്യക്തിപരമായ കേസാണെന്നും നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുതിർന്ന സിപിഎം നേതാവുമായ എ. പത്മകുമാർ ഉൾപ്പെടെ രണ്ടു മുൻ പ്രസിഡന്റുമാർ അറസ്റ്റിലായതിനു പിന്നാലെ ഇനി അകത്തു പോകാനുള്ളത് മന്ത്രിമാരാണെന്ന് കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
പ്രതിപക്ഷം കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്ന ഗുരുതരമായ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഈ അറസ്റ്റുകൾ. യഥാർഥ സൂത്രധാരന്മാർ മന്ത്രിമാരും സിപിഎമ്മിന്റെ ഉന്നതനേതാക്കളുമാണ്. അന്വേഷണം അവരിലേക്കു വ്യാപിപ്പിക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: എറണാകുളം-ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ സംഘ്പരിവാറിന്റെ വർഗീയ പ്രചാരണത്തിന് വിദ്യാർഥികളെ ഉപയോഗിച്ച റെയിൽവേയുടെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിച്ചെന്നു മാത്രമല്ല, അതിന്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതു പോലെ ഇന്ത്യൻ റെയിൽവേയെയും കേന്ദ്ര സർക്കാർ വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും വർഗീയ വിഷം കലർത്തി, ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന സംഘപരിവാറിന്റെ സങ്കുചിത രാഷ്ട്രീയമാണ് വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിലും കണ്ടത്. ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബിജെപി കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും സതീശൻ പ്രസ്താവനയിൽ പറഞ്ഞു.
ഗണഗീതം പാടിച്ചത് നിന്ദ്യം: രമേശ് ചെന്നിത്തല
പുതിയ വന്ദേ ഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചത് അത്യന്തം നിന്ദ്യമായ രാഷ്ട്രീയ ഗൂഢാലോചന ആണെന്ന് കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇത് ഒരു രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യമാണ്. കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവത്കരണ ഗൂഢാലോചനയാണിതെന്ന് ചെന്നിത്തല പറഞ്ഞു.